രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വാരണാസി ബഹിഷ്ക്കരിക്കണമെന്ന ആവശ്യം ഉയരുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ചിലെ രാജമൗലിയുടെ ചില പരാമർശങ്ങളും അദ്ദേഹത്തിന്റെ തന്നെ പഴയ ട്വീറ്റുകളും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബഹിഷ്കരണ ആഹ്വാനമുയരുന്നത്.
ടൈറ്റിൽ ലോഞ്ചിൽ തമാശരൂപേണ ഹനുമാനെ പരാമർശിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. താൻ ദൈവവിശ്വാസി അല്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
ടൈറ്റിൽ ലോഞ്ച് ചടങ്ങിനിടെ ചില സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു. പരിപാടിക്ക് മുൻപ് ഹനുമാൻ സ്വാമി പിന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞതായി രാജമൗലി പറഞ്ഞു.
ഇങ്ങനെയാണോ അദ്ദേഹം പരിപാലിക്കുന്നത് എന്നായിരുന്നു രാജമൗലിയുടെ ചോദ്യം. തന്റെ ഭാര്യയ്ക്കും ഹനുമാൻ സ്വാമിയെ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്കിപ്പോൾ ദേഷ്യമാണ് വരുന്നതെന്നും തമാശരൂപേണ രാജമൗലി പറഞ്ഞിരുന്നു. രാജമൗലിയുടെ ഈ പരാമർശമാണ് വിവാദമായത്.
ഇതിനിടെ, രാജമൗലിയുടെ 2011-ലെ ഒരു ട്വീറ്റും ചർച്ചയായി. തനിക്ക് ശ്രീരാമനെ ‘ഇഷ്ടമല്ല’ എന്നും വിഷ്ണുവിന്റെ ശ്രീകൃഷ്ണ അവതാരമാണ് കൂടുതൽ ഇഷ്ടമെന്നും ട്വീറ്റിൽ രാജമൗലി പറയുന്നുണ്ട്.
രാമനവമി ആശംസകൾ നേർന്ന ഒരു ആരാധകന് രാജമൗലി നൽകിയ മറുപടിയായിരുന്നു ഇത്. ‘ഹൃദയം നിറഞ്ഞ ശ്രീരാമ നവമി ആശംസകൾ. ശ്രീരാമന്റെ നാമം ജപിക്കുന്നതിലൂടെ നമ്മുടെ മുഖങ്ങൾ എപ്പോഴും പുഞ്ചിരിയാൽ പ്രകാശിക്കട്ടെ’ എന്നായിരുന്നു ആരാധകന്റെ ആശംസ. ‘നന്ദി. പക്ഷെ ഞാൻ രാമനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. അവതാരങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ശ്രീകൃഷ്ണനെയാണ്.’ എന്നായിരുന്നു രാജമൗലിയുടെ മറുപടി. ട്വീറ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്ക് ആക്കുകയാണെന്നും ദൈവത്തെ ഉപയോഗിച്ച് അദ്ദേഹം പൈസ ഉണ്ടാക്കുകയാണെന്നും ഹനുമാൻ സ്വാമി മറുപടി നൽകുമെന്നുമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
രാജമൗലിയുടെ സിനിമ ബഹിഷ്കരിക്കണമെന്ന ക്യാംപെയിനിംഗും വ്യാപകമായി നടക്കുന്നുണ്ട്.